District News
കാലടി: കുടുംബാംഗങ്ങൾ എത്തിയതോടെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി അനീഷ്. മലയാറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർവാല ദയറ ആകാശ പറവകൾ എന്ന സൈക്കോ സോഷ്യൽ റിയാബിറ്റേഷൻ സെന്ററിൽ കഴിഞ്ഞ ആറു വർഷമായി താമസിച്ചുവന്ന ഹരീശ്വരൻ എന്ന അനീഷിനെയാണ് സ്വന്തം കുടുംബാംഗങ്ങളെ കണ്ടെത്തി ഏല്പിച്ചത്.
2019 ൽ അപകടത്തിൽപ്പെട്ട് കാല് നഷ്ടപ്പെട്ട നിലയിൽ തൃശ്ശൂർ മെഡിക്കൽ കോളജിൽ അനാഥനായി കിടന്നിരുന്ന അനീഷിനെ സന്നദ്ധ സാമൂഹ്യ സേവകനായ കെ.കെ. ജോയ് സൂപ്രണ്ടിന്റെ അനുമതിയോടെ ഈ സ്ഥാപനത്തിൽ കൊണ്ടുവരികയായിരുന്നു.
അന്നുമുതൽ ഈ ഭവനത്തിലെ അംഗമായി തുടരുകയായിരുന്നു. സമീപ നാളുകളിൽ ആധാർ ആവശ്യത്തിനായി അക്ഷയ സെന്ററിൽ ബന്ധപ്പെട്ടപ്പോൾ ആധാർ ലഭിച്ചതിൽ പ്രകാരം അനീഷ് എന്ന ഹരീശ്വരന്റെ വീട്ടിലെ വിലാസം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വീടുമായി ബന്ധപ്പെട്ടപ്പോൾ സഹോദരനും കുടുംബാംഗങ്ങളും അനീഷിനെ തിരിച്ചറിയുകയും ഇവിടെ വന്ന് സ്വീകരിക്കുകയുമായിരുന്നു.
Kerala
പത്തനംതിട്ട: വീട്ടിലുള്ള മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽ ഒളിച്ച യുവാവിനെ പുറത്ത് ചാടിച്ചത് കടന്നലുകൾ. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാടുകയറിയത്. തുടർന്ന് കടന്നലിന്റെ കുത്തേറ്റ് ഇയാൾ പുറത്തിറങ്ങുകയായിരുന്നു.
കുടുംബകലഹത്തെ തുടർന്ന് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെയാണ് പ്രതി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സമീപത്തെ നാമക്കുഴി മലയിലെ കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകുന്നേരം സഹായത്തിനായി മലയിറങ്ങുകയായിരുന്നു.
സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.